ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Thursday, February 24, 2011

Ayyankali History

മഹാത്മാ  അയ്യങ്കാളി
19 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിന്ന് തുടങ്ങി 20 ആം
നൂറ്റാണ്ടിന്റെ  പൂര്‍വ്വാര്‍ദ്ധത്തില്‍ അവസാനിക്കുന്ന ഒരു നൂറ്റാണ്ടു
കാലം  മാനവചരിത്രത്തെ സംബന്ധിച്ചിടത്തോളം  സംഭവബഹുലമാണ് .
ലോകത്തെ മാറ്റിമറിച്ച സുപ്രധാന സംഭവങ്ങള്‍‍ക്ക്    വഴിവെച്ച ഈ
കാലഘട്ടത്തിലൂടെയാണ്  മഹാനായ അയ്യങ്കാളി (1863-1941) നടന്നുനീങ്ങിയത്.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉച്ഛസ്ഥായിയിലായിരുന്ന 19 -ആം
നൂറ്റാണ്ടിന്റെ അവസാനവും  20-ആം നൂറ്റാണ്ടിന്റെ ആരംഭവും  കേരളത്തെ
സവര്‍ണ്ണ ജന്മിത്വം  ഭ്രാന്താലയമാക്കി മാറ്റിയിരുന്നു.
ഇന്ത്യയിലെ മറ്റെല്ലാപ്രദേശങ്ങളെയുംകാള്‍ ജാതിവ്യവസ്ഥയും
ജന്മിമേധാവിത്വവും അതികഠിനമായിരുന്ന  കേരളത്തെ അതില്‍നീന്ന്
കൈപിടിച്ചുയര്‍ത്തുന്നതില്‍ അദ്വിതീയമായ പങ്കുവഹിച്ച നവോത്ഥാന
സമരനായകനായിരുന്നു   അയ്യങ്കാളി.  നൂറ്റാ‍ണ്ടുകളായി എല്ലാ
മനുഷ്യാവകാശങ്ങളും   നിഷേധിക്കപെട്ട് മൃഗപ്രായരായി ജീവിച്ച കേരളത്തിലെ
അധ:സ്ഥിത- ദളിത് ജനതയുടെ മോചനത്തിനും മുന്നോട്ടുപോക്കിനും വേണ്ടി
വിട്ടുവീഴ്ച്ചയില്ലാതെ ധീരതയോടെ പോരാടിയ നവോത്ഥാനനേതാവും
സമൂഹ്യപരിഷ്കര്‍ത്താവുമാണ് അദ്ദേഹം .
അധ:സ്ഥിത ജനതയുടെ  അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനും സംരക്ഷിക്കാനും
വേണ്ടി സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും പടപൊരുതുകയും , ആ
പ്രക്രിയയലൂടെ  കേരളത്തിന്റെ സാമൂഹ്യഘടനയെ  ഉഴുതുമറിക്കുകയും ,  അതുവഴി
കേരളചരിത്രത്തിലെ  പുരോഗമനധാരയില്‍ നിര്‍ണ്ണായകമായ ഇടം കണ്ടെത്തുകയും
ചെയ്ത അയ്യങ്കാളിയെ ,   പക്ഷേ ചരിത്രരചനയിലെ  സവര്‍ണ്ണാഭിമുഖ്യം
അവഗണിക്കുകയാ‍ണുണ്ടായതെന്നത് വസ്തുതയാണ് .
         ജീവിതവും  സമരവും
 1863   ആഗസ്റ്റ് 28 നു വെങ്ങാനൂരില്‍ അയ്യങ്കാളി  ജനിച്ചു .  അടിമകളും
അയിത്തരുമായ ജനങ്ങളില്‍ ഒരാളായിരുന്നെങ്കിലും  മറ്റു അടിമകള്‍ക്കില്ലാത്ത
 അവകാശബോധവും  തന്റേടവും  അയ്യങ്കാളീക്കുണ്ടായിരുന്നു
 പുലയനായി ജനിച്ചതിന്റെ പേരില്‍  അക്ഷരജ്ഞാനം  നിഷേധിക്കപെട്ടിട്ടും
വളരെ ചെറുപ്രായത്തില്‍ തന്നെ  തന്റെ  ചുറ്റുമുള്ള  സുഹൃത്തുക്കളെ
സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  തന്റെ സ്വതസിദ്ധവും
നൈസര്‍ഗ്ഗികവുമായ കഴിവുകള്‍ക്കും വാസനകള്‍ക്കുമൊപ്പം അന്നത്തെ
ചരിത്രസാഹചര്യങ്ങളും അയ്യങ്കാളിയില്‍ സ്വാധീനം ചെലുത്തുകയുണ്ടായി.

അയ്യന്‍കാളിയുടെ പോരാട്ടങ്ങള്‍

സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍
വില്ലുവണ്ടിസമരം (1893)
പൊതു നിരത്തുകള്‍ സവര്‍ണ്ണര്‍ക്ക് മാത്രമായിരുന്ന  അക്കാലത്ത് അയ്യങ്കാളീ
നടത്തിയ ആദ്യത്തെ സമരം  പൊതുവഴിയിലൂടെയുള്ള  ദളിതരുടെ
സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു.
യാഥാസ്തിതികശക്തികളെ ചെറുത്തു തോല്‍പ്പിച്ചുകൊണ്ട് മാത്രമേ
സഞ്ചാരസ്വാതന്ത്ര്യം പിടിച്ചെടുക്കാന്‍ കഴിയൂ എന്ന് ബോദ്ധ്യപെട്ട അദ്ദേഹം
അന്ന് നിലവിലിരുന്ന സാമൂഹ്യവിലക്കുകളെ  പരസ്യമായി വെല്ലുവിളിക്കാന്‍
തീരുമാനിച്ചതിന്റെ  പരിണതിയായിരുന്നു,   സുപ്രസിദ്ധമായ വില്ലുവണ്ടിസമരം .
1893-ലായിരുന്നു ഇത്.
എല്ലാ എതിര്‍പ്പുകളെയും ഭീഷണികളെയും അവഗണിച്ചുകൊണ്ട് ഒരു വില്ലുവണ്ടി
വിലക്ക് വാങ്ങി സവര്‍ണ്ണര്‍ക്കു മാത്രം അനുവദിക്കപെട്ടിരുന്ന നിരത്തിലൂടെ
സഞ്ചരിക്കുകയും എതിര്‍ത്തവരെ കായികമായി ചെറുക്കുകയും ചെയ്തു .
അടിമകളും അധ:സ്ഥിതരുമായി ജനിച്ച ആളുകള്‍ക്ക് അന്ന് ചിന്തിക്കാന്‍
പോലുമാകുമായിരുന്നില്ല ഇത് .  വഴി  നടക്കുവാനുള്ള അവകാശമടക്കം അവസരസമത്വം
മേല്‍ജാതിക്കാരുടെ ഔദാര്യമല്ലെന്നും പോരാടി നേടേണ്ടതാണെന്നുമുള്ള
നിലപാടായിരുന്നു അദ്ദേഹത്തിന്റേത് .
1893 ല്‍ ആരംഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന്   വേണ്ടിയുള്ള സമരം 1898
കാലത്ത് വളരെ സജീവമായി മുന്നോട്ട് വന്നു, ആ വര്‍ഷം ആറാലുമ്മൂട്,
ബാലരാമപുരം , ചാലിയത്തെരുവ്, കഴകൂട്ടം , കണിയാപുരം , തുടങ്ങിയ
സ്ഥലങ്ങളില്‍ അയ്യങ്കാളിയുടെ  നേതൃത്വത്തില്‍ അധ:സ്ഥിതര്‍
പൊതുനിരത്തുകളിലൂടെ സഞ്ചരിക്കുകയുണ്ടായി .
സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം  സവര്‍ണ്ണഗുണ്ടകള്‍ എതിര്‍പ്പുമായി രംഗത്ത്
വരികയും അതു വമ്പിച്ച ലഹളകളിലേക്ക് നയിക്കുകയും ചെയ്തു.
സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലമുണ്ടായിരുന്ന
സവര്‍ണ്ണരില്‍നിന്നും ദളിതര്‍ക്ക് കടുത്ത   മര്‍ദ്ദനം ഏല്‍ക്കേണ്ടിവരിക
മാത്രമല്ല വന്‍‌തോതില്‍ ദളിത് കുടിലുകളും മാടങ്ങളും തകര്‍ക്കപെടുകയും
ചെയ്തു . സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളിയുടെ
നേതൃത്വത്തില്‍ നടന്ന ഏറ്റവും പ്രധാനപെട്ട  സമരങ്ങളിലൊന്നു 1912
നെടുമങ്ങാട്   ചന്തയില്‍ നടന്നതാണ് . ശ്രീമൂലം പ്രജാസഭ മെംബര്‍
ആയിരിക്കെയാണ് അദ്ദേഹം ഈ സമരത്തിന് നേതൃത്വം നല്‍കിയത് .
 അവകാശങ്ങള്‍ ആരും വിളിച്ചു തരികയില്ല അവ നേടിയെടുക്കണം എന്ന്
പ്രഖ്യാപനവുമായി സാധനങ്ങള്‍ വാങ്ങാനോ വില്‍ക്കാനോ അവകാശമില്ലാതിരുന്ന
അയിത്ത  ജനതയെ സംഘടിപ്പിച്ചുകൊണ്ട് അയ്യങ്കാളി  നെടുമങ്ങാട് ചന്തയിലേക്ക്
കടന്നു ചെല്ലുകയും വിലചോദിച്ച് സാധനങ്ങള്‍ വങ്ങാനും ശ്രമിച്ചു. ഇതാകട്ടെ
വമ്പിച്ച ലഹളകളിലേക്ക് നയിച്ചു എന്നാല്‍ ഈ ലഹളയോടെ ദളിതര്‍ക്കു ചന്തയില്‍
പോയി സാധങ്ങള്‍ വാങ്ങാനുള്ള  അവകാശം സ്ഥാപിക്കപെടുകയാണുണ്ടായത്

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള സമരം
അധ:സ്ഥിതര്‍  ജനനം കൊണ്ടുതന്നെ അക്ഷരജ്ഞാനം നിഷേധിക്കപെട്ടവരായിരുന്നു.
മറ്റു കാര്യങ്ങള്‍കൊപ്പം ഇതിനെ സംബന്ധിച്ചും അയ്യങ്കാളി ചെറുപ്പം മുതലേ
ഉത്ക്കണ്ഠാകുലനായിരുന്നു, സവര്‍ണ്ണര്‍  അവരുടെ കുട്ടികള്‍കൊപ്പം ദളിത്
കുട്ടികളെ ഇരുത്തി പഠിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു.  വഴിനടക്കാനുള്ള
പോരാട്ടത്തോടൊപ്പം  വിദ്യാഭ്യാസ അവകാശപോരാട്ടത്തിനും തയ്യാറാകാന്‍ ഇത്
മഹാനായ അയ്യാങ്കാളിയെ നിര്‍ബന്ധിതനാക്കി.
ഇതിന്റെ തുടക്കമെന്നോണം  1904 ല്‍ തന്നെ അദ്ദേഹം അധ:സ്ഥിത
കുട്ടികള്‍ക്കായി ഒരു കുടിപ്പള്ളീകൂടം സ്ഥാപിക്കുന്ന
പ്രക്രിയയിലേര്‍പ്പെട്ടു.  ഇതിന്റെ തുടര്‍ച്ചയായിട്ടാണ്  1905 -ല്‍
വെങ്ങാനൂരില്‍  അധ:സ്ഥിതര്‍ക്കു സ്വന്തമായി ആദ്യത്തെ കുടിപ്പള്ളികൂടം
കെട്ടിയുണ്ടാക്കിയത് . എന്നാല്‍  കേരളത്തിലെ  അധ:സ്ഥിതരുടെ  ആദ്യത്തെ ഈ
വിദ്യാലയം അന്നു രാത്രി തന്നെ സവര്‍ണ്ണര്‍ തീവെച്ചു നശിപ്പിച്ചു. പക്ഷേ
തിരിച്ചടികളില്‍ പതറാത്ത    അയ്യങ്കാളീയുടെ നേതൃത്വത്തില്‍  അത് വീണ്ടും
കെട്ടിപൊക്കി  സ്ഥായിയായി നിലനിര്‍ത്തുകയാണുണ്ടായത് . എന്നാല്‍
ദളിതര്‍ക്ക്  സ്കൂള്‍ പ്രവേശനം  അനുവദിക്കുന്നതില്‍  സവര്‍ണ്ണര്‍ക്കുള്ള
എതിര്‍പ്പ് രൂക്ഷമാവുകയും  അതോടൊപ്പം  അയ്യങ്കാളീയുടെ ഇടപെടല്‍
ശക്തമാവുകയും ആണുണ്ടായത്.  ഇതിലേറ്റവും  പ്രധാനപെട്ടത് സാധുജനപരിപാലന
സംഘത്തിലൂടെ സ്കൂള്‍പ്രവേശനത്തിനുവേണ്ടി അദ്ദേഹം നടത്തിയ  സമരങ്ങളാണ്
.സവര്‍ണ്ണരുടെ  അതിശക്തമായ എതിര്‍പ്പിനിടയിലും 1910 മാര്‍ച്ച്  ഒന്നിന്
അന്നത്തെ ദിവാനായിരുന്ന  രാജഗോപാലാചാരിയെ കൊണ്ട് അധ:സ്ഥിതര്‍ക്ക്
സ്കൂള്‍പ്രവേശന ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞത് അയ്യങ്കാളിയുടെ
ശ്രമഫലമായിട്ടായിരുന്നു.

സവര്‍ണ്ണരുടെ  കുട്ടികള്‍കൊപ്പം  അവര്‍ണ്ണരുടെ  കുട്ടികളും ഇരുന്നു
പഠിക്കുന്നതിന്  നിയമപരമായ പിന്‍ബലം നല്‍കിയ ഈ ഉത്തരവിനെ " കുതിരയേയും
പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നതിനോട്  "  ഉപമിക്കുകയാണ്
സവര്‍ണ്ണാധിപത്യം കൈവിട്ടിട്ടില്ലാത്ത അന്നത്തെ പ്രമുഖ
പത്രപ്രവര്‍ത്തകര്‍ രാമകൃഷ്ണപിള്ള (സ്വദേശാഭിമാനി????) പോലും ചെയ്തത് .
 സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും  അവര്‍ണ്ണരെ വിദ്യാലയങ്ങളില്‍
പ്രവേശിപ്പിക്കാന്‍  സവര്‍ണ്ണരും അവരുടെ ഉദ്യോഗസ്ഥ മേധാവികളും
തയ്യാറായില്ല. ഭരണാധികാരികളു;ടെ  ഔദാര്യത്തിനപ്പുറം  പോരാട്ടത്തിലൂടെ
തന്നെ  ഇതും നേടിയെടുക്കണമെന്ന ഉത്തമബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ്
1914 -ല്‍ പഞ്ചമി യെന്ന എന്ന  പെണ്‍കുട്ടിയെ , സവര്‍ണ്ണ
മേധാവികള്‍ക്കേതിരെ  ബലപ്രയോഗം നടത്തി ഊരട്ടമ്പലം  സ്കൂളില്‍ അദ്ദേഹം
കയറ്റി ഇരുത്തിയത്. ഇത് സവര്‍ണ്ണ ഗുണ്ടകളും  അവര്‍ണ്ണരും തമ്മില്‍
സ്കൂള്‍ മുറ്റത്ത് വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും ചെയ്തു. അന്ന്
രാത്രി സവര്‍ണ്ണര്‍ ആ സ്കൂള്‍ തീവെക്കുകയും ചെയ്തു.
' കുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ പാടത്ത് പണിചെയ്യാന്‍
തയ്യാറല്ലെന്ന് '
അയ്യങ്കാളിയുടെ പരസ്യ പ്രഖ്യാപനത്തോടെ തിരുവിതാംകൂറില്‍ ഒരു വര്‍ഷകാലം
(1907-08 )  നീണ്ടുനിന്ന അധ:സ്ഥിതരുടെ കാര്‍ഷിക സമരം
ചരിത്രത്തിലാദ്യത്തേതാണ്.
ജന്മിമാരാകട്ടെ   നായര്‍ പ്രമാണിമാരായ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും
പിന്തുണയോടെ ദളിതരെ മര്‍ദ്ദിക്കാനും ആരംഭിച്ചു . അടിയാന്മാരുടെ അധ്വാനം
കൊണ്ട് വീട്ടിലെ അറകളില്‍ ധാന്യം സംഭരിച്ചുവെച്ചിരുന്ന
സവര്‍ണ്ണജന്മികള്‍ക്ക് തുടക്കത്തില്‍ ബുദ്ധിമുട്ടില്ലായിരുന്നു. എന്നാല്‍
അന്നന്നത്തെ അധ്വാനം കൊണ്ട് മാത്രം ജീവന്‍ നിലനിര്‍ത്തിപോന്നിരുന്ന
മണ്ണിന്റെ മക്കളു'ടെ സ്ഥിതി ഊഹിക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അവര്‍
അയ്യങ്കാളിയുടെ സമരനേതൃത്വത്തില്‍ ഉറച്ചുനിന്നു.
നിവൃത്തിയില്ലാതെ ചില നായര്‍ പ്രമാണിമാര്‍ കൃഷിപണിക്ക് തയ്യാറായി ഇതേപറ്റി ,
" ഒരു പുലയി ഒരു ദിവസംകൊണ്ട് ചെയ്തുതീര്‍ക്കുന്ന ജോലി ആറ് നായന്മാര്‍ ഒരു
ദിവസം കൊണ്ട് വളരെ ബുദ്ധിമുട്ടി ചെയ്യേണ്ടതായി വന്നുവെന്നും ചെളിയിലും
വെള്ളത്തിലും നിന്നതിനാല്‍ അവര്‍ക്ക് രോഗം പിടിപെട്ടുവെന്നും "
 1916 -ല്‍ അയ്യങ്കാളിതന്നെ  പറഞ്ഞതായി റിപ്പോര്‍ട്ട്
ചെയ്യപെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിലേറെ കാലം നീണ്ടുനിന്ന ഈ സമരം
ഒടുവില്‍ തിരുവിതാംകൂര്‍ ദിവാന്‍ കൂടി പങ്കെടുത്ത് ഒരു ഒത്തു തീര്‍പ്പ്
ചര്‍ച്ചയ്യിലൂടെയാണ് ശമിച്ചത്.

സാധുജന പരിപാലനസംഘം
തന്റെ പ്രവര്‍ത്തനങ്ങളുടെ  ആരംഭദശയില്‍ത്തന്നെ  സംഘടനയുടെ പ്രാധാന്യം
തിരിച്ചറിഞ്ഞ അയ്യങ്കാളി  1907 -ല്‍ വെങ്ങാനൂരില്‍ വെച്ച്  അധ:സഥിത
ജനതയുടെ  സംഘടനയെന്ന നിലയില്‍  സാധുജനപരിപാലന  സംഘത്തിന് രൂപം നല്‍കി.
രൂപീകരണ കാലം മുതല്‍ ‍വിദ്യാലയ പ്രവേശനത്തിനാണ്   സംഘം ഊന്നല്‍ നല്‍കിയത്
. 1907 -ല്‍ സാധുജനപരിപാലന സംഘം സ്ഥാപിതമാവുമ്പോള്‍ വിദ്യാഭ്യാസ‍മുള്ള
ദളിതര്‍ തിരുവിതം കൂറില്‍ മിക്കവാറും ഇല്ല്ലായിരുന്നുവെന്ന് പറയാം
എന്നാല്‍ അയ്യങ്കാളിയുടെയും സഘത്തിന്റെ യും പ്രവര്‍ത്തനഫലമായി 10 വര്‍ഷം
കൊണ്ട് 17000 -ല്‍ പരം ദളിതര്‍  വിദ്യാഭ്യാസം നേടിയവരായി  മാറി 1916 നും
1917 നും ഇടയില്‍ ദളിതരുടെ ഇടയില്‍ എഴുത്തും വായനയും അറിയാവുന്നവരുടെ
എണ്ണത്തില്‍ 62.9 % വര്‍ദ്ധനവാണ്   ഉണ്ടായത് .
 അയിത്തത്തിനെതിരായ പോരാട്ടത്തില്‍ , അറിവുമുള്ള ഒരു സമൂഹ്യവിഭാഗമായി
ദളിതരേ ഉയര്‍ത്തികൊണ്ടുവരുന്നതില്‍ ആശയപ്രചാരണത്തിനുള്ള പ്രാ‍ധാന്യം
മറ്റാരെകാളും തിരിച്ചറിഞ്ഞ ആളാണ്   അയ്യങ്കാളി  . അതിന്‍ പ്രകാരം 1913
ല്‍ സാധുജന പരിപാലനസംഘത്തിന്റെ മുഖപത്രമെന്ന നിലയില്‍  'സാധുജനപരിപാലിനി'
എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു. അന്നത്തെ ചരിത്ര സാഹചര്യങ്ങളുടെ
പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്കാകെ
അഭിമാനിക്കാവുന്ന ഒരു മാതൃകയും മഹാനേട്ടവുമായി വേണം ഇതിനെ വിലയിരുത്താന്‍
.വാസ്തവത്തില്‍ സാധുജനപരിപാലന സംഘരൂപീകരണവും , സംഘടനാരംഗത്തും
ആശയരംഗത്തും അതു വഹിച്ച പങ്കുമാണ്  അധ:സ്ഥിത ജനതയുടെ അനിഷേധ്യ നേതാവായി
അയ്യങ്കാളി തിരുവിതാംകൂറിലാകെ അംഗീകരിക്കപെടുന്നതിന്   ഇടയാക്കിയത് .
പ്രജാസഭയിലെ ഇടപെടലുകള്‍
1911 ഡിസംബര്‍ 5-ലെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റിലാണ്  അയ്യങ്കാളിയെ
ശ്രീമൂലം  പ്രജാസഭയിലേക്ക്  നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ്
പ്രസിദ്ധീകരിച്ചത്. 1912 മുതല്‍ 1933 വരെ  തുടര്‍ച്ചയായി 22 വര്‍ഷം
അദ്ദേഹം പ്രജാസഭാ മെംബറായിരുന്നു.  ശ്രീമൂലം പ്രജാസഭയുടെ
പ്രവര്‍ത്തനചരിത്രത്തില്‍  അധ:സ്ഥിത ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി
അയ്യങ്കാളി നടത്തിയ  ഇടപെടലുകളോട്  താരതമ്യം ചെയ്യാവുന്നതായി പില്‍ക്കാല
ചരിത്രത്തിലൊന്നും  ഉണ്ടായിട്ടില്ല. പ്രജാസഭാമെമ്പറെന്ന നിലയില്‍
ഏറ്റവും  പിന്നണിയില്‍  കിടക്കുന്ന അധ:സ്ഥിതരുടെ ആവശ്യങ്ങളും
അവകാശങ്ങളും  സക്കാ‍രിന്റെ മുന്നിലെത്തിക്കുന്നതിലും  അവ
നേടിയെടുക്കുന്നതിലും സ്തുത്യര്‍ഹമായ പങ്കാണ്‍ വഹിച്ചത്. ഇന്ത്യയിലെ
പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയിലായിരുന്ന കാലത്താണ്
ഔപചാരിക വിദ്യാഭ്യാസത്തിന്റെ പരിമിതികളെ  പോലും മറികടന്നുകൊണ്ട്
ദളിതരുടെ ജീവിതപ്രശ്നങ്ങളും  ബുദ്ധിമുട്ടുകളും ഭരണശ്രദ്ധയില്‍
കൊണ്ടുവരാന്‍  അദ്ദേഹം  ശ്രമിച്ചത്  ഇതിനിടയില്‍  അധ:സ്ഥിതരെ
സംഘടിപ്പിച്ചുകൊണ്ട് പ്രത്യക്ഷസമരങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
അനാരോഗ്യം മൂലം  തനിക്ക്  പ്രജാസഭ മെമ്പറെന്ന നിലയില്‍
ഉത്തരവാദിത്വങ്ങള്‍  നിറവേറ്റാന്‍  കഴിയില്ലെന്ന്   ബോദ്ധ്യപെട്ട
സന്ദര്‍ഭത്തില്‍ ആണ്  1933  ഫെബ്രുവരിയില്‍  മരിക്കുന്നതിനും  8 വര്‍ഷം
മുന്‍പ്  ആ സ്ഥാനം  അദ്ദേഹം  വെച്ചൊഴിഞ്ഞത്.
നീണ്ട  22  വര്‍ഷത്തിനുള്ളില്‍  ശ്രീമൂലം   പ്രജാസഭയില്‍ അദ്ദേഹം
നടത്തിയ പ്രസംഗങ്ങളെ സംബന്ധിച്ച് ഒരു വിഗഹ വീക്ഷണം  ഈ സന്ദര്‍ഭത്തില്‍
ഏറെ പ്രസക്തമാണ് .  1912  ഫെബ്രുവരി  27 നു  നടത്തിയ  ആദ്യത്തെ
പ്രസംഗത്തില്‍ ദളിതര്‍ക്ക്  കൃഷിചെയ്യാന്‍  ഭൂമി നല്‍കണമെന്ന ആവശ്യമാണ്
അദ്ദേഹം മുന്നോട്ട് വെച്ചത്. അടിമത്വത്തില്‍നിന്നുള്ള  അധ:സ്ഥിതരുടെ
മോചനത്തിന്  ഉള്ള യഥാര്‍ത്ഥ  പരിഹാരം  ഭൂമിയിന്മേലുള്ള  ഉടമാവകാശമാണെന്ന
അദ്ദേഹത്തിന്റെ  ഉത്തമബോദ്ധ്യത്തില്‍ നിന്നാണ് പ്രജാസഭയിലെ  കന്നി
പ്രസംഗത്തില്‍  ഇത് കേന്ദ്രവിഷയമായി അദ്ദേഹം ഉന്നയിച്ചത്. ഈ ആവശ്യം
കൂടുതല്‍ ശക്തിയായി  1920  ഫെബ്രുവരി  24 നും  1924  ഫെബ്രുവരി  25 നും
നടത്തിയ പ്രസംഗങ്ങളില്‍ അയ്യങ്കാളി ആവര്‍ത്തിക്കുന്നതായി കാണാം
അദ്ദേഹത്തിന്റെ  നിരന്തര ഇടപെടലുകളുടെ  ഫലമായാണ്  രേഖകള്‍ പ്രകാരം
ദളിതര്‍ക്ക് നാമമാത്രമായ തോതിലാണെങ്കിലും  ഭൂമി പതിച്ചു
കൊടുക്കുന്നതിനുള്ള  ശ്രമങ്ങള്‍  1919 മുതല്‍ തിരുവിതാം കൂറില്‍
ആരംഭിക്കുന്നത് . ഇങ്ങനെ  ലഭിച്ച ഭൂമി പലയിടത്തും  സവര്‍ണ്ണരും
കൃസ്ത്യന്‍ പ്രമാണിമാരും  പിടിച്ചെടുത്തതായും അയ്യങ്കാളി  അവിടങ്ങളില്‍
ഇടപെട്ടതായും രേഖകളുണ്ട്. ഉദാഹരണത്തിന്‍ 1921 -ല്‍ എരുമേലിക്കടുത്ത്
ദളിതര്‍ക്ക്  അനുവദിച്ച സ്ഥലം  സവര്‍ണ്ണക്രൈസ്തവര്‍ പിടിച്ചെടുത്തതിനെ
തുടര്‍ന്ന്  അയ്യങ്കാളി നേരിട്ടെത്തി  അത് തിരിച്ച്പിടിക്കുകയായിരുന്നു.
അതിന് വേണ്ടി  നടത്തിയ സമരം  എണ്ണൂറാം വയല്‍ ലഹള എന്ന പേരിലാണ്
അറിയപ്പെടുന്നത്.
 പ്രജാസഭയില്‍ ഒരു വേള ,   അദ്ദേഹം  ഏറ്റവുമധികം   പ്രസംഗിച്ചിട്ടുള്ളത്
വിദ്യാഭ്യാസത്തിനും  അവസരസമത്വത്തിനും വേണ്ടിയാണെന്നും പറയാം  1912
മാര്‍ച്  4-നു   നടത്തിയ പ്രസംഗത്തിന്റെ  മുഖ്യപ്രമേയം  അധ:സ്ഥിതര്‍ക്ക്
സ്കൂള്‍ പ്രവേശനവും  സര്‍ക്കാര്‍ തൊഴിലും  ലഭിക്കണമെന്നതായിരുന്നു.  1916
ഫെബ്രുവരി 28,  ഫെബ്രുവരി 29,  1917 ഫെബ്രുവരി, 1918 ഫെബ്രുവരി,1919
ഫെബുവരി , 1920ഫെബ്രുവരി, മാര്‍ച്, 1922 ഫെബ്രുവരി.തുടങ്ങിയ
കാലയളവുകളില്‍ നടത്തിയ പ്രസംഗങ്ങളെല്ലാം അധ:സ്ഥിതരുടെ വിദ്യാഭ്യാസ
അവകാശങ്ങളും സൌജന്യ നിയമസഹായവുമായി ബന്ധപെട്ടതായിരുന്നു. ' പുലയരുടെ
പ്രാഥമിക് വിദ്യഭ്യാസം നിര്‍ബന്ധിതമാക്കണ' മെന്ന 1920 മാര്‍ച്ച് 2-ന്റെ
അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു. അധ:സ്ഥിതരുടെ കുട്ടികള്‍
രാവിലെ പട്ടിണിക്കാണ് സ്കൂളുകളില്‍ എത്തുന്നതെന്നും അവര്‍ സ്കൂളുകളില്‍
നിലനില്‍ക്കണമെങ്കില്‍ സൌജന്യ ഭക്ഷണത്തിനുള്ള ഏര്‍പ്പാടിന്  സര്‍ക്കാര്‍
തയ്യാറാകണമെന്നുമാ‍യിരുന്നു 1922  ഫെബ്രുവരി 27 നും 1924 മാര്‍ച്ച്  10
നും ചെയ്ത് പ്രസംഗങ്ങളുടെ സാരംഇപ്രകാരം ഭൂമി, വിദ്യാഭ്യാസ അവകാശങ്ങള്‍,
അവസരസമത്വം തുടങ്ങിയവക്കു വേണ്ടി പ്രജാസഭയില്‍ ഭരണാധികാരികളുടെ  ശ്രദ്ധ
ക്ഷണിക്കുന്നതോടൊപ്പം ഇപ്രകാരം അനുവദിച്ച അവാകാശങ്ങള്‍ ഉറപ്പിക്കാനും
കൂടുതല്‍  അവകാശങ്ങള്‍ നേടിയെടുക്കാനും തെരുവില്‍ പോരാട്ടങ്ങള്‍‍ക്ക്
നേതൃത്വം കൊടുക്കുകയുമായിരുന്നു അയ്യങ്കാളി .  പ്രജാസഭയിലെ ഇടപെടലുകളെ
ജനകീയ പോരാട്ടങ്ങളുമായി എങ്ങനെ കണ്ണിചേര്‍ക്കാമെന്ന് കേരളത്തിന്
വഴികാട്ടിയ മഹാനായ  സമരനായകനാണദ്ദേഹം . പ്രജാസഭയിലെ മെംബര്‍ ആയിരിക്കെ
തന്നെ ആണ്  അയ്യങ്കാളിയുടെ നേതൃത്വത്തില്‍ അധ:സ്ഥിത സ്ത്രീകള്‍ കല്ലുമാല
 പൊട്ടിച്ചെറിയാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക്
മുന്നിട്ടിറങ്ങിയത്. അന്നത്തെ ചരിത്രസാഹചര്യത്തില്‍ ഇക്കാര്യങ്ങളിലെല്ലാം
സവര്‍ണ്ണമേധാവികളുമായി ഇഞ്ചോടിഞ്ച് ഏറ്റുമുട്ടികൊണ്ടല്ലാതെ  ഈ
അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കാനാകുമായിരുന്നില്ല.വളരെ ചുരുക്കി പറഞ്ഞാല്‍
,  പ്രജാസഭാ പ്രവര്‍ത്തനങ്ങളും അതുവഴി അധികാര കേന്ദ്രങ്ങളുമായുള്ള
ഔദ്യഓഗിക ബന്ധവുമെല്ലാം അധ:സ്ഥിത ജനതയുടെ വിമോചനത്തിനും , അനിവാര്യമായ
സംഘാടനത്തിനും , ശക്തിപ്രകടത്തിനും ബഹുജനപോരാട്ടത്തിനും സൌകര്യപ്രദമായ
രീതിയില്‍ ഉപയോഗിച്ച്  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയനേതാവും
സമരനായകനുമാണ് മഹാനായ അയ്യങ്കാളി .

No comments:

Post a Comment